പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ മറ്റൊരു ഭാര്യയാണ് സൈനബ ബിൻത് ഖുസൈമ (റ). മഹതിയും ഖദീജ ബീവിയുമാണ് പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ ഭാര്യമാർ. ഹിജ്റയുടെ 26 വർഷങ്ങൾക്ക് മുൻപ് മക്കയിൽ ഹിലാൽ ഖബീലയിലാണ് മഹതിയുടെ ജനനം. ഖുസൈമ ഇബ്നുൽ ഹാരിസാണ് മഹതിയുടെ പിതാവിന്റെ പേര്.
അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) വാണ് സൈനബ ബീവിയുടെ ആദ്യ ഭർത്താവ്. ഇദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയായി. അതോടെ മഹതിക്ക് സഹായത്തിനും ചിലവ് വഹിക്കാനും ആളില്ലാതായി. ഇതിനെത്തുടർന്ന് ഹിജ്റ മൂന്ന് ശവ്വാലിന് ശേഷമാണ് തിരുനബി മഹതിയെ വിവാഹം ചെയ്തത്. 500 ദിർഹമാണ് തിരുനബി മഹതിക്ക് മഹറായി നൽകിയത്. പ്രവാചകരുടെ അഞ്ചാമത്തെ ഭാര്യയാണ് സൈനബ ബിൻത് ഖുസൈമ (റ).
പാവങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അവരുടെ അവസ്ഥകളന്വേഷിക്കുകയും ധാരാളമായി ദാനധർമ്മങ്ങൾ നൽകുകയും ചെയ്തിരുന്നു മഹതിയായ സൈനബ (റ).അതുകൊണ്ട് തന്നെ മഹതി ഉമ്മുൽ മസാകീൻ (പാവങ്ങളുടെ മാതാവ് ) എന്ന് വിളിക്കപ്പെട്ടു. സൈനബ് (റ)യുടെ ഉമ്മ വഴിക്കുള്ള സഹോദരിയാണ് പ്രവാചക പത്നിയായ മൈമൂന ബിൻത് അൽ ഹാരിസ് (റ).
വളരെ ചുരുങ്ങിയ മാസക്കാലം മാത്രമാണ് മഹതി തിരുനബിയോട് കൂടെ ജീവിച്ചത്. ഹിജ്റ നാലിന് മദീനയിൽ വെച്ച് മഹതി വഫാത്താകുമ്പോൾ പ്രായം 30 ആയിരുന്നു.
നബി മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകുകയും ജന്നത്തുൽ ബഖിഇൽ മറവ് ചെയ്യുകയും ചെയ്തു.















