ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാനാവുമോ? നിരീശ്വര ചിന്തകളുടെ മൗലിക ചോദ്യമാണിത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ”ദൈവ വിഭ്രാന്തികള്‍’ എന്ന തന്റെ പുസ്തകത്തില്‍ ഈ ചോദ്യം നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രമുഖ യുക്തിവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും ഈ ചോദ്യത്തിന് വല്ലാത്ത ഗൗരവം നല്‍കാറുണ്ട്. എന്നാല്‍ ശാസ്ത്രം എങ്ങനെ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ന്നുവരുന്നത്. മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള സങ്കീര്‍ണമായ വിശദീകരണമാണ് ദൈവവും ശാസ്ത്രവും തമ്മിലുള്ളത്. സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നാം തിരിച്ചറിയുന്നത്. പകരം മൂര്‍ത്തമായ ശരീരം നമ്മോട് എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ അമൂര്‍ത്തമായ ദൈവത്തെ തിരിച്ചറിയുന്നതും മൂര്‍ത്തമായ പ്രപഞ്ച പ്രതിഭാസത്തിലൂടെയാണ്. അതിനാല്‍ മതത്തിന് ശാസ്ത്രത്തോട് പിരിഞ്ഞിരിക്കാനാവില്ല. മതമില്ലാത്ത ശാസ്ത്രം അന്ധനും ശാസ്ത്രമില്ലാത്ത മതം ബധിരനുമാവുന്നത് ഇതിലൂടെയാണ്. എന്നാല്‍ നടപ്പ് രീതിയനുസരിച്ച് മതവും ശാസ്ത്രവും സംഘര്‍ഷത്തിന്റേതാണോ?
നവോത്ഥാന യുഗത്തില്‍ യൂറോപ്പ് സാക്ഷ്യം വഹിച്ച രണ്ട് പ്രതിഭാസങ്ങള്‍ ആധുനിക ശാസ്ത്രവും ഭൗതിക അപ്രമാദിത്വങ്ങളുടെ സ്വതന്ത്ര വിഹാരവുമായിരുന്നു. മതങ്ങളുടെ മൂലപ്രമാണങ്ങള്‍ ശാസ്ത്രത്തിനെതിരാണ്. ശാസ്ത്രം നിരീശ്വരതയുടെ കൂടെയാണെന്നൊക്കെ പ്രചരിപ്പിക്കുന്നത് ഇക്കാലത്താണ്. രണ്ടിന്റെയും സൈദ്ധാന്തിക അടിത്തറ ഒന്നായതിനാല്‍ പരസ്പരം ആകര്‍ഷിച്ചു. മത ശാസ്ത്ര സംഘര്‍ഷത്തിന്റെ പരമ്പരാഗത കാരണമിതാണ്. എന്നാല്‍ ഈ പരമ്പരാഗത കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണ്. ശാസ്ത്രത്തിന് മതത്തോടുള്ള പിന്തിരിപ്പന്‍ മനോഭാവം നിരീശ്വര ചിന്തകളുടെ സൃഷ്ടിപ്പല്ല. പ്രത്യുത സ്വത്വത്തില്‍ നിന്ന് തന്നെയായിരുന്നു. അതായത് മത മൗലികതയില്‍ നിന്ന്. മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ക്രിസ്ത്യാനിറ്റിയില്‍ ഇതിന്റെ പ്രകടമായ രൂപം കാണാന്‍ സാധിക്കും. ചര്‍ച്ചിന്റെയോ വേദവാക്യങ്ങളുടെയോ വിശ്വാസങ്ങള്‍ക്കെതിരായതിനാല്‍ പല ശാസ്ത്രജ്ഞരും ക്രൂരമായ വേട്ടയാടലിനിരയായിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ മത വിചാരണയില്‍ 50 മില്യന്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ജവാന്‍ ആന്റോണിയെ ലൊറാന്‍ എന്ന ചരിത്രകാരന്‍ സൂചിപ്പിക്കുന്നുണ്ട്. വിഷം കുത്തിനിറക്കല്‍, ശരീരഛേദനം, തൂക്കികൊല്ലല്‍, ജീവനോടെ കത്തിക്കല്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ ശിക്ഷാരീതി. ഭൗമ കേന്ദ്രീകൃത ഭൂമിക്ക് പകരം സൗര കേന്ദ്രീകൃത പ്രപഞ്ചത്തെ അവതരിപ്പിച്ചതിനാണ് ഗലീലോയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. ബ്രൂണോ ക്രൂരമായി കൊല്ലപ്പെട്ടു. കാലാകാലങ്ങളായി അടിച്ചമര്‍ത്തിയ ശാസ്ത്ര ലോകത്തിന് മതത്തിനോട് തീരാത്ത പകയായിരുന്നു. ഇസ്‌ലാമിക മൗലികവാദവും ഇതിനപവാദമാണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, അത് ബോധപൂര്‍വമായ സൃഷ്ടിപ്പായിരുന്നില്ലെന്ന് മാത്രം.
ഗ്രീക്ക് യവനിക സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി, സങ്കര ശാസ്ത്രമായിരുന്നു മധ്യകാല ഇസ്‌ലാമിന്റേത്. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചതാണതിന്റെ മൂല കാരണം. അക്കാലത്ത് ലോകത്തിന്റെ അധീശ്വത്വം ഇസ്‌ലാമിനായിരുന്നു. പ്രബുദ്ധമായ നാഗരികതയായി വളര്‍ന്നതും ഈ സംയോജനത്തിന്റെ അനന്തരമായിട്ടാണ്. എന്നാല്‍ സ്വതന്ത്ര ശാസ്ത്ര ചിന്തകളില്‍ നിന്ന് മത മൗലികതയിലേക്ക് മാറിചിന്തിച്ചത് പുഷ്‌കലമായ നാഗരികതയെ തകര്‍ത്തു. ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഷിയാ ബാത്വിനിയാക്കളെ പ്രതിരോധിക്കാനായിരുന്നു ഈ മാറിചിന്തിക്കല്‍. അത് കൊണ്ടാവാം ശാസ്ത്ര ലോകത്ത് നിന്ന് മുസ്‌ലിംകള്‍ നിറം മങ്ങിയതിന് പലരും ഇമാം ഗസ്സാലി(റ) പ്രതിസ്ഥാനത്ത് നിറുത്തുന്നത്. അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ ഫല്‍സഫയെ മുന്‍നിറുത്തിയാണ് ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ പുരോഗമിച്ചത്. തത്വശാസ്ത്രം, ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവയുടെ സംക്ഷിപ്ത രൂപമായ ഫല്‍സഫയെ അടച്ചാക്ഷേപിച്ചതിലൂടെ, തിരിച്ചുവന്ന് സാധ്യമല്ലാത്ത രൂപത്തില്‍ ശാസ്ത്രം ഇസ്‌ലാമില്‍ നിന്നകന്നു. ആത്മീയത മാത്രം പഠിപ്പിച്ച നിസാമിയ്യ കോളേജുകളും ഈ വിമര്‍ശനത്തിനിരയായിട്ടുണ്ട്. ഇമാം ഗസ്സാലി(റ) നാഗരിക ഇസ്‌ലാമിനെ തകര്‍ത്തോ ഇല്ലയോ എന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പാഠം നല്‍കുന്നതോടൊപ്പം, ശാസ്ത്ര പിന്‍മാറ്റം മധ്യകാല ഇസ്‌ലാമിനെ തകര്‍ത്തുവെന്നത് സമ്മതിക്കേണ്ടിവരുന്നു.
മതവും ശാസ്ത്രവും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്ക് മൂര്‍ത്ത രൂപം വരുന്നത് 18-ാം നൂറ്റാണ്ടിലെ നിരീശ്വര ചിന്തകളുടെ വരവോടെയാണ്. യാന്ത്രിക ചിന്തകളുടെ ഉപരി ഉല്‍പന്നമാണ് നിരീശ്വരവാദം. ആപല്‍ക്കരമായ ശാസ്ത്ര സന്ധിയില്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന സമീപനമായിരുന്നു ശാസ്ത്രത്തിന്റേത്. വര്‍ഷങ്ങളോളം ഉള്ളില്‍ പുകഞ്ഞ മതത്തോടുള്ള വെറുപ്പ് നാസ്തിക ചിന്തകള്‍ ചൂഷണം ചെയ്തു. മതം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അതായത് ശാസ്ത്രത്തെ പിറകോട്ടടുപ്പിക്കുന്നത് നാസ്തിക ചിന്തകളാണ്. കാരണം ശാസ്ത്രമെന്നത് അനന്തമായ അറിവന്വേഷണമാണ്. അതിനെ ബാഹ്യലോകത്തിന്റെ വിസ്മയങ്ങളില്‍ തളച്ചിടുകയാണ് നിരീശ്വര വാദം ചെയ്യുന്നത്. ഭൗതികാതീതമായ അറിവന്വേഷണങ്ങള്‍ അപ്രസക്തമാണെന്ന് പ്രഖ്യാപിക്കുന്നു. അതിലൂടെ അറിവിന്റെ വികാസത്തിന് പരിധി നിര്‍ണയിക്കുകയാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഈ വസ്തുത പലരും തിരിച്ചറിയുന്നില്ല.
മതങ്ങളുടെ മൂലപ്രമാണങ്ങള്‍ ശാസ്ത്രവുമായി യോജിക്കണം. ക്രിസ്തു സമൂഹത്തില്‍ അത് സംഘര്‍ഷത്തിന്റേതാണെന്ന് നാം തിരിച്ചറിഞ്ഞു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആനാണ്. ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ചര്‍ച്ചയില്‍ ഒരിക്കലും സംഘര്‍ഷത്തിന്റെ ഇടം കാണാനാവില്ല. എന്നല്ല, വിസ്മയകരമായ യോജിപ്പാണതിനുള്ളത്. എന്നാല്‍ ശാസ്ത്രത്തെ മതവുമായി കൂട്ടികലര്‍ത്തേണ്ടതുണ്ടോ? തത്വത്തില്‍ ഗൗരവപരമായ ചോദ്യമാണിത്. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ചിലത് നാം മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രം രണ്ട് ഭാഗങ്ങളുണ്ട്. ശാസ്ത്ര നിഗമനങ്ങളും ശാസ്ത്ര സത്യങ്ങളും. ശാസ്ത്ര സത്യങ്ങള്‍ ഒരിക്കലും തിരുത്തപ്പെടുകയില്ല. അത് അംഗീകരിക്കപ്പെട്ട അനിഷേധ്യ തെളിവുകളാണ്. അംഗീകരിച്ചതാവും. എന്നാല്‍ ശാസ്ത്ര നിഗമനങ്ങള്‍ സത്യത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. തിരുത്താനുള്ള സാധ്യതയുണ്ട്. പ്രത്യക്ഷത്തില്‍ ഖുര്‍ആന്‍ രണ്ട് കാര്യങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇവിടെ ശാസ്ത്ര നിഗമനങ്ങളെ മുതശാബിഹായ ആയത്തുകളോട് അഥവാ ആശയം ഗുപ്തമായ സൂക്തങ്ങളോടാണ് നാം ഉപമിക്കേണ്ടത്. കാരണം അതിന്റെ ആത്യന്തികമായ അര്‍ത്ഥം അല്ലാഹുവിന് മാത്രമാണറിയുക (എല്ലാം അങ്ങനെയാണെങ്കിലും മുതശാബിയായ ആയത്തുകള്‍ പ്രത്യേകം പറയാറുണ്ടല്ലോ).
പ്രപഞ്ചോല്‍പത്തി
2011 ലെ ഭൗതികതക്കുള്ള നോബല്‍ സമ്മാനം ലഭിച്ചത് വോര്‍മേര്‍ട്ടന്‍ ബ്രോയന്‍ ഷിഫ്റ്റ്, ആഡം റീഛസ് എന്നിവര്‍ക്കായിരുന്നു. ഡാര്‍ക്ക് എനര്‍ജിയുടെ വര്‍ദ്ധിച്ച തോത് മൂലം പ്രാപഞ്ചിക വികാസം വര്‍ദ്ധിക്കുമെന്ന് കണ്ടെത്തിയതിനായിരുന്നു നോബല്‍ സമ്മാനം ലഭിച്ചത്. 1903 ല്‍ ഐന്‍സ്റ്റിന്‍ പ്രപഞ്ച വിജ്ഞാനത്തിലെ അടിസ്ഥാന സങ്കല്‍പമായ പൊതു ആപേക്ഷിക സിദ്ധാന്തം അവതരിപ്പിക്കുന്നത് പ്രപഞ്ചത്തിന്റെ വ്യത്യസ്തമായ സ്ഥലങ്ങളില്‍ നിന്ന് നിരീക്ഷിക്കുന്ന വ്യക്തിക്ക് (റഫറന്‍സ് ഫ്രെം) ചലനം ആപേക്ഷികമായിരിക്കും. ഭൂമിയിലെ തന്റെ ഇടം നിശ്ചലമാണെങ്കിലും ഭൂമി സൂര്യനെ മണിക്കൂറില്‍ 1670 സാ/വ വേഗതയില്‍ ചുറ്റുന്നുണ്ട്. സൂര്യന് ഗാലക്‌സിയുടെ കേന്ദ്രത്തെ മണിക്കൂറില്‍ 20 സാ/വ വേഗതയില്‍ ഭ്രമണം ചെയ്യുന്നുണ്ട്. അതിനാല്‍ പ്രപഞ്ചത്തില്‍ കേവലം നിശ്ചലമായ ഒരിടമില്ല. എല്ലാം ചലനാവസ്ഥയിലായത് കൊണ്ട് എല്ലാ ചലനവും ആപേക്ഷികതയാണ്. എല്ലാ റഫറന്‍സ് ഫ്രെയ്മുകളിലും ചലനം ആപേക്ഷികമാണെങ്കിലും ഭൗതിക നിയമങ്ങളും പ്രകാശ വേഗതയും ഒന്നായിരിക്കും തുടങ്ങിയ ഐന്‍സ്റ്റീനിന്റെ ആപേക്ഷികത സിദ്ധാന്തത്തെ ഗോളശാസ്ത്രത്തില്‍ പ്രയോഗിച്ചാണ് വികസിക്കുന്ന പ്രപഞ്ചമെന്ന് പരികല്‍പന ഫ്രീഡ്മാര്‍ രൂപം നല്‍കുന്നത്. പിന്നീട് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ എസ്മിന്‍ പി ഹബിള്‍ തന്റെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഗ്രഹങ്ങളും ഗാലക്‌സികളും പരസ്പരം അകന്നുപോകുന്നതായി ശ്രദ്ധിച്ചു. പുള്ളികളുള്ള ബലൂണ്‍ വികസിക്കുന്നതിനനുസരിച്ച് അതിന്റെ ബിന്ദുക്കള്‍ അകലുന്നത് പോലെ ഓരോ വസ്തുക്കളും അകലാനുള്ള കാരണം അതിന്റെ വികാസമാണെന്നദ്ദേഹം കണ്ടെത്തി. 1965ല്‍ അവനോ വെന്‍സിയാസ് റോബര്‍ട്ട് ഹല്‍സണ്‍ എന്നിവര്‍ മഹാവിസ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായ, പ്രപഞ്ചത്തിലാകെ നിലനില്‍ക്കുന്ന സൂക്ഷ്മ തരംഗ വികിരണം കണ്ടെത്തുകയുണ്ടായി. ഇതൊരു ശാസ്ത്ര നിഗമനമാണെങ്കിലും ആധുനികമായി കണ്ടെത്തപ്പെടുന്ന തെളിവുകളെല്ലാം.
ഇര്‍ശാദ് കിഴിശ്ശേരി, ഹാരിസ് കൊളപ്പുറം














