ഇസ്ലാം അംഗീകരിച്ച ചികിത്സാ രീതികളിൽ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകൾ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാർഗങ്ങൾ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : ‘ഖുർആൻ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്ആൻഎഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുർആൻ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)
ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : ‘ഒരു പാത്രത്തിൽ ഖുർആൻ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ഭക്ഷ്യവസ്തുവിന്റെ മേല്‍ ഖുർആൻ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന് , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.’ (അല്‍ ഇത്ഖാന്‍ 2/212)















